പ്രേതം
സന്ധ്യയ്ക്ക്
ഒറ്റയ്ക്ക്
ഈ വഴി വരുമ്പോൾ
അവരാതിവെയിൽ മുട്ടിച്ചേർന്ന് നടന്നും
സ്വൈരിണിയായ കാറ്റ് ഉടുമുണ്ട് പറത്തിയും
കുലടനിഴൽ വിടാതെ പിൻതുടർന്ന് പിണഞ്ഞും
രാവിലേക്ക് വശപ്പെടുത്തിക്കൊണ്ടിരുന്ന
ചുവന്നുമയങ്ങിയ ഒരു സന്ധ്യയ്ക്ക്
ഒറ്റയ്ക്ക്
ഈ വഴി വരുമ്പോൾ
ഇരുപുറവും ചൂളമരങ്ങൾ ഇളകിയാടിക്കൊണ്ടിരുന്ന
ഈ വളവ് തിരിഞ്ഞതും
അന്നോളം പിറന്ന പെണ്ണുങ്ങളത്രയും
മുഖം മിനുക്കി
മുടിക്കെട്ടിൽ പൂചൂടി
ആടിക്കുഴഞ്ഞ് വഴിനിറഞ്ഞ്
പ്രചണ്ഡമഹാഭോഗത്തിലേക്ക് ക്ഷണിക്കുന്നത് കണ്ട്
അന്തം വിട്ടുണർന്ന്
എണ്ണമറ്റ ചുണ്ടുകളും
മുലകളും അടിവായകളും വിട്ട് കുതിച്ചുവന്ന
നിലകിട്ടാനീറ്റിൽ
പൊങ്ങിത്താണ്
ചത്ത്
ചീർത്ത്
അടിഞ്ഞു
സന്ധ്യയ്ക്ക്
ഒറ്റയ്ക്ക്
മുടിഞ്ഞ
ഇതേ തേവിടിശ്ശിക്കരയ്ക്ക്.
© Anitha Thampi
Audioproduktion: Goethe Institute, 2015
Audioproduktion: Goethe Institute, 2015